05 സെപ്റ്റംബർ, 2011


ഒരുമയുടെ ഓണം

ഓണക്കാലമെത്തുമ്പോള്‍ ഗൃഹാതുരതയുടെ ഒരു പരിസരം കൂടി ഇതള്‍വിരിയുന്നുണ്ട്.ഓണവുമായി ബന്ധപ്പെട്ടു ഒരുപാട് വിശ്വാസങ്ങളും കഥകളും പണ്ടേ പറഞ്ഞു പരക്കുന്നുണ്ട്.നാടോടിപ്പാട്ടുകളും കഥയും പഴഞ്ചൊല്ലും എല്ലാം ചേര്‍ന്ന പ്രകൃതിയുടെ ഉല്‍സവത്തെ നമുക്കും വരവേല്‍ക്കാം. ഓണനിലാവുപരന്നൊഴുകുമ്പോള്‍ നമുക്കും പോയകാലത്തെ നന്‍മയുടെ പൂക്കാലത്തേക്ക് തിരിച്ചു നടക്കാം മലയാളനാട്ടില്‍ എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ജീവിക്കാന്‍പറ്റിയ സാഹചര്യമുണ്ടാക്കിയ ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിനെ നാം മാവേലി എന്നുവിളിച്ചു.മാവേലിയും പുരാണത്തിലെ മഹാബലിയും ഒന്നാണെന്നും അല്ലെന്നും പറഞ്ഞുള്ള വഴക്ക് ഇപ്പോഴും തുടരുകയാണ്. ഓണം കേരളത്തിന്റെ കാര്‍ഷികോത്സവമായിരുന്നു. ഇടവപ്പാതിപ്പെരുമഴയെല്ലാമൊഴിഞ്ഞ് മാനം തെളിയുന്ന കാലം.വിളവെടുപ്പുകഴിഞ്ഞ് കര്‍ഷകര്‍ വിശ്രമിക്കുന്ന കാലം. ഇന്ന് കൃഷിയെല്ലാം പോയി. എല്ലാമെന്ന് പറഞ്ഞുകൂടാ. പേരിനുമാത്രം. ഏത് കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകും. പക്ഷേ ഓണം ഒട്ടും പകിട്ടു കുറയ്ക്കാതെ നമ്മുടെ മനസ്സിലുണ്ട്.ഓണം ഇന്ന് മറ്റൊരു തരം ഉത്സവമായി മാറിയിട്ടുണ്ട്. ഓണത്തിന് ഓണക്കോടിയും സദ്യയും പ്രധാനം തന്നെ. ഉപ്പേരി, ശര്‍ക്കരപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്, അച്ചാര്‍ , കിച്ചടി, പച്ചടി, പരിപ്പ്, സാമ്പാര്‍ , രസം, അവിയല്‍ , കാളന്‍ , ഓലന്‍ , തോരന്‍ , എരിശ്ശേരി, കൂട്ടുകറി, പായസം, പഴം, പപ്പടം തുടങ്ങിയവയെല്ലാം ചേര്‍ത്തുള്ള സദ്യ ഓണക്കളികളിലും ഉത്സവങ്ങളിലും പങ്കെടുക്കണം.ഓണവിശേഷങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും നമുക്കുസഞ്ചരിക്കാം.
മുത്തശ്ശിമുല്ല
ഓരോ മുറ്റവും മെഴുകിമിനുക്കിക്കൊ- 
ണ്ടോണനിലാവുപരന്ന രാവില്‍ 
അത്താഴപ്പിന്‍പരക്കാതം നടക്കുവാന്‍
മുറ്റത്തിറങ്ങവേ, കേട്ടു ഞാന്‍ : 
"മുത്തശ്ശിയമ്മയ്ക്കു തൊണ്ണൂറാം കാലത്ത് 
മുത്തരിപ്പല്ല് മുളച്ചൂലോ! 
പുത്തരിയവില് കൊറിക്കാലോ!- ഇനി 
വെറ്റിലപ്പാക്കും ചവയ്ക്കാലോ!"
ശ്രാവണസംഗീതം

ഇവിടെ വിരിയുന്ന മുല്ലപോല്‍ മുക്കുറ്റിപോല്‍ 
ഇനിയും നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ 
കാതോര്‍ക്കും ഞാന്‍! 

ഓണപ്പാട്ടുകള്‍ 
ഓണവില്ലുകൊട്ടി നമ്മളെത്രവട്ടം പാടീ 
ഓര്‍മകളില്‍ വാഴുമൊരു മന്നവനെപ്പറ്റി! 
അസുരനെന്ന പേരുചൊല്ലിയാരു വിളിച്ചാലും 
വസുധയുടെ മക്കളെയാ നൃപനൊരുപോല്‍ കണ്ടൂ. 
ദേവകള്‍തന്നല്പതയോ വാമനത്വമാര്‍ന്നു 
ഭൂവില്‍വന്നാ മാനവനെ വന്‍ചതിയില്‍ വെന്നൂ. 

ഓണച്ചിന്തുകള്‍
ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊ-
രോണം പടികടന്നെത്തുന്നു 
പോയാണ്ടില്‍ വന്നുപോയ പൊന്നാവണി- 
പ്പൂവുകള്‍ വീണ്ടുമിങ്ങെത്തുന്നു പൊട്ടി 
കരഞ്ഞില്ലാ പോതി ചിരിച്ചില്ല 
കണ്ണീര്വറ്റിയ കര്‍ക്കടമേ! 
എന്നാലിനിപ്പോയ്വന്നാട്ടെ.... 

ഒരോണപ്പാട്ട് കൂടി

ഒരു ചിങ്ങം കൂടി!- ഒരു
തിരുവോണം കൂടി! 
ഇളവെയിലിന്‍ കുമ്പിളില്‍ നി-
ന്നരളിപ്പൂവിതറി 
ചെറുമഞ്ഞത്തുമ്പികളാം 
തിരുവാഹനമേറി ഒരു ചിങ്ങം കൂടി!- ഒരു 
തിരുവോണം കൂടി!


ഓണപ്പൂക്കള്‍ 

ശാന്തമായ പ്രകൃതം സൂചിപ്പിക്കുന്ന വെളുത്ത തുമ്പപ്പൂവിന്റെ സ്ഥാനം ഓണപ്പൂക്കളത്തില്‍ മധ്യത്തിലാണ്. പൂക്ക ളം എത്ര വട്ടത്തിലിട്ടാലും ഏതു നിറത്തിലുള്ള പൂക്കളിട്ടാലും നടുക്ക് തുമ്പപ്പൂ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ്.ദശപുഷ്പങ്ങളില്‍ ഒന്നായ മുക്കുറ്റി കേരളത്തിലെ എല്ലാസ്ഥലങ്ങളിലും കാണപ്പെട്ടിരുന്നു. മൂക്കുത്തി പോലെ തിളങ്ങുന്ന ചെറിയ മഞ്ഞപ്പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. കൊങ്ങിണിപ്പൂ, തേവിടിശ്ശിപ്പൂ എന്നൊക്കെയാണ് ഇതിന്റെ മറ്റ് പേരുകള്‍ . കാട്ടിലുള്ള അരിപ്പൂവിന് ഓറഞ്ച് നിറമാണ്. പൂന്തോട്ടങ്ങളില്‍ വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് അരിപ്പൂ കാണപ്പെടുന്നത്. ഇനിയും ഏറെ പൂക്കളുണ്ട്.ആമ്പല്‍പ്പൂവ് (വെള്ളയും ചുമപ്പും), അരിപ്പൂവ് (കൊങ്ങിണിപ്പൂവ്, ചെട്ടിപ്പൂവ്, ഒടിച്ചുകുത്തിപ്പൂവ്), അരളിപ്പൂവ് (മഞ്ഞയും റോസും), അലറിപ്പൂവ്, അശോകപ്പൂവ്, അശോകത്തെച്ചി, ആറുമാസപ്പൂവ്, ഇടിവെട്ടിപ്പൂവ്, ഇരട്ടച്ചെമ്പരത്തിപ്പൂവ്, ഇലഞ്ഞിപ്പൂവ്, എരിക്കിന്‍പൂവ്, ഏഴിലംപാലപ്പൂ, കരിമ്പിന്‍പൂവ്, കദളിപ്പൂവ്, കനകാംബരപ്പൂവ്, കരിങ്കൂവളപ്പൂവ്, കവുങ്ങിന്‍പൂവ് (പൂക്കുല), കാക്കപ്പൂവ് (നൊച്ചിപ്പൂവ്), കാട്ടുമുല്ല, കാതില, കാശിത്തുമ്പ, കുങ്കുമപ്പൂവ്, കുറിഞ്ഞിപ്പൂവ്, കുളവാഴപ്പൂവ്, കൂവപ്പൂവ്, കണ്ണിലെണ്ണപ്പൂവ്, കണ്ണില്‍ ദണ്ണപ്പൂവ്, കൃഷ്ണകിരീടപ്പൂവ്, കൈതപ്പൂവ്, കൊന്നപ്പൂവ്, കോളാമ്പിപ്പൂവ്, ചെട്ടിപ്പൂവ് (ഉണ്ടച്ചെട്ടി, കാട്ടുചെട്ടി), ചെത്തിപ്പൂവ് (തെച്ചി), ചെന്താമരപ്പൂവ്, ചെമ്പരത്തിപ്പൂവ്, ചേമന്തിപ്പൂവ് ( ജമന്തിപ്പൂവ്), ഡാലിയപ്പൂവ്, വെണ്‍താമര, താഴമ്പൂ, തീണ്ടാനാഴി, തുമ്പ, തെങ്ങിന്‍പൂക്കുല, തൊട്ടാവാടി, നിശാഗന്ധി, പതിറ്റടിപ്പൂ, പനിനീര്‍പ്പൂ (റോസാപ്പൂ), പനിനീര്‍ ചെമ്പകം, പവിഴമല്ലി, പാതിരാപ്പൂ, പാരിജാതപ്പൂ, പാലപ്പൂ, പുഷ്കരമുല്ല, മന്ദാരപ്പൂ, മലവാകപ്പൂവ്, മുക്കുറ്റിപ്പൂ, മുരിക്കിന്‍പൂ (അരിമുല്ല, ആകാശമുല്ല, ഈര്‍ക്കിലിമുല്ല, ചക്കമുല്ല, റോസ്മുല്ല.


ഓണക്കളികള്‍ 

പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഓണക്കളിയാണ് തുമ്പിതുള്ളല്‍ . ഈ ചടങ്ങില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഒരു വൃത്തത്തില്‍ കുടിയിരിക്കുന്നു. പാട്ട് ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ നടുവിലുള്ള തുമ്പിപ്പെണ്ണ് തുള്ളിത്തുടങ്ങും. കൈയിലുള്ള പൂങ്കുല കൊണ്ട് മറ്റ് പെണ്‍കുട്ടികളെ അടിച്ചുതുടങ്ങും. പണ്ട് ഓണത്തിന്റെ പ്രധാന വിനോദമായിരുന്നു ഓണത്തല്ല്. ഓണത്തല്ല് സംഘടിപ്പിക്കുന്നത് നാടുവാഴികളായിരുന്നു. രണ്ട് ചേരികളിലായി അണിനിരക്കുന്ന കളിക്കാര്‍ നാടുവാഴിയുടെ നിര്‍ദ്ദേശം കിട്ടിയാല്‍ തല്ല് തുടങ്ങും. തല്ലിന്റെ നിയമം തെറ്റിക്കുന്നവര്‍ കളിയില്‍ നിന്ന് പുറത്താകും.തൃശ്ശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും കാണുന്ന ആഘോഷമാണ് കുമ്മാട്ടി.

വീട് തോറും കയറിയിറങ്ങുന്ന കുമ്മാട്ടികലാരൂപങ്ങളായി വേഷമിടുന്നത് കുട്ടികളും ചെറുപ്പക്കാരുമാണ്. മഹാബലിചക്രവര്‍ത്തിയാണ് ഓണത്താര്‍ . ഉത്തരകേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഓണക്കാലത്ത് കോലം കെട്ടി ആടുന്ന തെയ്യമാണിത്. പ്രത്യേകതരം വേഷംകെട്ടിയ ഓണത്താര്‍ ഉത്രാടം, തിരുവോണം നാളുകളില്‍ നാട്ടിലുള്ള ഓരോ വീടുകളിലും സന്ദര്‍ശനം നടത്തും. കൂടെയുള്ളവര്‍ ചെണ്ട കൊട്ടുന്നു. മഹാബലിയെ പറ്റിയുള്ള പാട്ടുകള്‍ പാടുകയും ചെയ്യുന്നു. ഓണത്താറിന്റെ കൈയില്‍ ഓണവില്ലുണ്ടാകും. ഇതിലെ മണികളില്‍ തട്ടിക്കൊണ്ടാണ് ഓണത്താര്‍ ആടുന്നത്തൃശൂര്‍ ജില്ലയിലാണ് പുലികളി കൂടുതലായും നടക്കുന്നത്. അവിശ്വസനീയമായ വൈഭവത്തോടെ പുലിയുടെയും സിംഹത്തിന്റെയും കടുവയുടെയും രൂപം ദേഹത്തുവരച്ചു ചേര്‍ത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന പുലിവീരന്മാരെ കാണുവാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത് നന്‍മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുണര്‍ത്തി ഓണം നമ്മുടെ മനസിലുണ്ടാവും. എല്ലാ ആഘോഷങ്ങളെയും നെഞ്ചേറ്റുന്ന മലയാളിയും കാണം വിറ്റും 
ഓണമുണ്ണുന്നു


നന്ദി ദേശാഭിമാനി 


ഓണമുണ്ണാന്‍ പായസംപത്തു തരം

ഇളനീര്‍ പായസം

 ആവശ്യമുള്ള സാധനങ്ങള്‍ :

1. ഇളനീര്‍ ചുരണ്ടിയെടുത്തത് - 2 കപ്പ് 
2. പാല്‍ - ഒന്നര കപ്പ് 
3. പഞ്ചസാര - 3 കപ്പ് 
4. അണ്ടിപ്പരിപ്പ്, കിസ്മിസ് - 1 ടേബിള്‍സ്പൂണ്‍ വീതം 
5. നെയ്യ് - 1 ടേബിള്‍ സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: ചുവട് കട്ടിയുള്ള പാത്രത്തില്‍ പാല്‍ നന്നായി തിളപ്പിക്കുക. ചുരണ്ടിയ ഇളനീര്‍ ചെറിയ കഷ്ണങ്ങളാക്കി തിളച്ച പാലില്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. പാല്‍ കുറുകി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ ഓഫ്ചെയ്ത് നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും വിതറി ചൂടാറിയ ശേഷം ഉപയോഗിക്കുക. 


ക്യാരറ്റ് പായസം 


ആവശ്യമുള്ള സാധനങ്ങള്‍ : 

ക്യാരറ്റ് - 1 കിലോ 
പാല്‍ - 2 ലിറ്റര്‍ 
പഞ്ചസാര - മുക്കാല്‍ കിലോ 
അണ്ടിപ്പരിപ്പ്/മുന്തിരി - ഓരോ സ്പൂണ്‍ 
നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ പാലില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ക്യാരറ്റ് നന്നായി വേവിക്കുക. വെന്ത ക്യാരറ്റ് മിക്സിയില്‍ അടിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ അരച്ച ക്യാരറ്റും പഞ്ചസാരയും ചേര്‍ത്ത് 15 മിനിറ്റോളം തുടരെ ഇളക്കുക. കട്ടിയായി വരുമ്പോള്‍ ബാക്കി പാല്‍ കുറേശ്ശെയായി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. കുറുകിയാല്‍ വാങ്ങിവച്ച് അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ ചൂടാക്കിയതും ഏലക്കാ പൊടിച്ചതും മുകളില്‍ വിതറുക.


ഇടിച്ചുപിഴിഞ്ഞ പായസം


ആവശ്യമുള്ള സാധനങ്ങള്‍ :
ഉണക്കല്ലരി - 1
ഗ്ലാസ് കുറുകിയ തേങ്ങാപ്പാല്‍ - 2 ഗ്ലാസ് 
രണ്ടാംപാല്‍ - 4 ഗ്ലാസ് 
ശര്‍ക്കര - അര കിലോ കദളിപ്പഴം/നേന്ത്രപ്പഴം - 2 എണ്ണം 
തയ്യാറാക്കുന്ന വിധം: 
ഉണക്കല്ലരി അല്‍പ്പം വെള്ളത്തില്‍ വേവിക്കുക (മൂന്നാം പാലിലും ആകാം). ഒരുവിധം വെന്തുതുടങ്ങിയാല്‍ രണ്ടാംപാല്‍ ചേര്‍ത്ത് നന്നായി വേവിക്കുക. നന്നായി വെന്താല്‍ ശര്‍ക്കര ചേര്‍ത്ത് വീണ്ടും ഇളക്കി കുറുക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തീയണക്കുക. കദളിപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് പായസത്തില്‍ ചേര്‍ത്ത് അടച്ചുവയ്ക്കുക. 



പാല്‍പ്പായസം (എളുപ്പത്തില്‍)


ആവശ്യമുള്ള സാധനങ്ങള്‍ : 
പാല്‍ - ഒന്നരലിറ്റര്‍ പഞ്ചസാര - 3 കപ്പ് 
ഉണക്കല്ലരി - 1 കപ്പ് 
നെയ്യ് - 1 ടീസ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: വലിയ കുക്കറില്‍ എല്ലാം കൂടിചേര്‍ത്ത് അടുപ്പില്‍വയ്ക്കുക. ആദ്യത്തെ വിസില്‍ വരുന്നതിനുമുമ്പായി കുറഞ്ഞ തീയില്‍ ഇട്ട് മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. വാങ്ങിവച്ച് നന്നായി ഇളക്കി തണുപ്പിച്ച് ഉപയോഗിക്കാം. 





സാബൂലരി പായസം


ആവശ്യമുള്ള സാധനങ്ങള്‍ : 
സാബൂലരി - 1 ഗ്ലാസ് 
പാല്‍ - ഒന്നര
ലിറ്റര്‍ പഞ്ചസാര - അര കിലോ 
അണ്ടിപ്പരിപ്പ് - 2 ടേബിള് ‍സ്പൂണ്‍ 
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍ 
ഏലയ്ക്കാ പൊടിച്ചത് - 1 നുള്ള് 
തയ്യാറാക്കുന്ന വിധം: 
സാബൂലരി ചൂടുവെള്ളത്തില്‍ നന്നായി കഴുകി പച്ചവെള്ളത്തില്‍ 4-5 മണിക്കൂര്‍ കുതിര്‍ക്കുക. പാല്‍ നന്നായി തിളപ്പിച്ച് കുതിര്‍ത്ത സാബൂലരി ഇട്ട് വേവിക്കുക. വെന്ത് കുറുകിയാല്‍ അണ്ടിപ്പരിപ്പും കിസ്മിസ് മൂപ്പിച്ചതും ഏലക്കാപൊടിച്ചതും വിതറുക. 



ചെറുപയര്‍ പരിപ്പ് പ്രഥമന്‍


ആവശ്യമുള്ള സാധനങ്ങള്‍ : 

ചെറുപയര്‍ പരിപ്പ് - 1 ഗ്ലാസ് 
ശര്‍ക്കര - അര കിലോ 
തേങ്ങ - 3 ഗ്ലാസ് 
തയ്യാറാക്കുന്ന വിധം: 
ചെറുപയര്‍ പരിപ്പ് വറുക്കുക. (പകുതിയോളം നന്നായി ചുവക്കെ വറുക്കണം. ബാക്കി കുറച്ച് ചൂടാക്കിയാല്‍ മതി). കുറച്ചുവെള്ളത്തില്‍ ഇത് വേവിക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് അതിലേക്ക് വെന്ത പരിപ്പ് ചേര്‍ത്ത് ഇളക്കുക. നന്നായി വെന്തുടഞ്ഞാല്‍ ആദ്യം തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് പത്തുമിനിറ്റ് ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ വാങ്ങിവച്ച് തണുപ്പിക്കുക. 


അട പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍ : 

ഉണക്കല്ലരി നേര്‍മയായി പൊടിച്ചത് - 2 ഗ്ലാസ് 
ശര്‍ക്കര - മൂക്കാല്‍ കിലോ തേങ്ങ - 3 എണ്ണം 
നെയ്യ് - 2 ടേബിള്‍സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അരിപ്പൊടി അല്‍പം വെള്ളത്തില്‍ കുറുകെ കലക്കിവയ്ക്കുക. ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിക്കാന്‍വയ്ക്കുക. വാഴയില വാട്ടി കീറുകളാക്കി പരത്തിവെക്കുക. അരിമാവ് ഓരോ ഇലയിലും കനംകുറച്ച് പരത്തി ഇലചുരുട്ടി കെട്ടി തിളച്ച വെള്ളത്തിലേക്കിട്ട് 15-20 മിനിറ്റ് തിളപ്പിക്കുക. വെന്താല്‍ അട അല്‍പനേരം തണുത്ത വെള്ളത്തിലിട്ട് പിന്നീട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെക്കുക. ശര്‍ക്കര ഉരുക്കി നുറുക്കിയ അട അതിലേക്കിട്ട് വഴറ്റുക. തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകുമ്പോള്‍ വാങ്ങിവച്ച് ഒന്നാംപാല്‍ ചേര്‍ത്ത് മൂടിവയ്ക്കുക. (ഇന്‍സ്റ്റന്റ് അട കൊണ്ടും ഉണ്ടാക്കാവുന്നതാണ്). 

കലക്കി പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍ : 
ഉണക്കല്ലരി നേര്‍മയായി പൊടിച്ചത് - 1 ഗ്ലാസ് 
തേങ്ങാപ്പാല്‍ - 2 തേങ്ങയുടെ ഒന്നാംപാല്‍ , രണ്ടാംപാല്‍ , മൂന്നാംപാല്‍ (വേര്‍തിരിച്ചെടുത്തത്) 
ശര്‍ക്കര - അര കിലോ 
ജീരകം പൊടിച്ചത് - ഒരു നുള്ള് 
തയ്യാറാക്കുന്ന വിധം: അരിപ്പൊടി 2 ഗ്ലാസ് മൂന്നാംപാലില്‍ കട്ടയില്ലാതെ കലക്കിവയ്ക്കുക. ശര്‍ക്കര അല്‍പ്പം വെള്ളത്തില്‍ ഉരുക്കി അരിച്ച് ചുവടുകട്ടിയുള്ള പാത്രത്തില്‍ ഒഴിക്കുക. അതിലേക്ക് അരിപ്പൊടി കലക്കിയതും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. തിളക്കുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങിവെച്ച് കുറച്ചുനേരം അടച്ചുവെച്ചതിനുശേഷം ഉപയോഗിക്കാം. 

അവല്‍ പായസം
ആവശ്യമുള്ള സാധനങ്ങള്‍ : 
അവല്‍ - 1 ഗ്ലാസ് 
പാല്‍ - 4 ഗ്ലാസ് 
പഞ്ചസാര - 1 ഗ്ലാസ് 
അണ്ടിപ്പരിപ്പ്, കിസ്മിസ്- 1 ടേബിള്‍സ്പൂണ്‍
വീതം ഏലക്കായ പൊടിച്ചത് - 1 നുള്ള് 
നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അവല്‍ അരമണിക്കൂര്‍ നനച്ച് പൊത്തിവയ്ക്കുക. പാല്‍ തിളപ്പിച്ച് കുതിര്‍ന്ന അവല്‍ ചേര്‍ത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയാല്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കി പത്തുമിനിട്ടുകൂടി വേവിക്കുക. നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കാ പൊടിയും ചേര്‍ത്തിളക്കി അടച്ചുവയ്ക്കുക. 

ചക്ക പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍ : 
ചക്ക വരട്ടിയത് - 200 ഗ്രാം 
ശര്‍ക്കര - 200 ഗ്രാം 
തേങ്ങാപ്പാല്‍ - 3 തേങ്ങയുടെ 
ഒന്നാംപാല്‍ , രണ്ടാംപാല്‍ വേറെ വേറെ എടുത്തത് 
തേങ്ങാക്കൊത്ത് - 2 ടേബിള്‍സ്പൂണ്‍ 
നെയ്യ് - 1 ടീസ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ വെള്ളത്തില്‍ വരട്ടിവെച്ച ചക്കയിട്ട് അയവാക്കുക. അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് ഉരുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് ഇളക്കുക. നന്നായി തിളച്ചാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ വാങ്ങിവച്ച് നെയ്യില്‍ മൂപ്പിച്ച തേങ്ങാക്കൊത്ത് വിതറി ഉപയോഗിക്കുക. 

-ദേവകി തെക്കേടത്ത്  
....................................................................................................

തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി 


പുളിയിഞ്ചി

പുളി - കാല്‍ കിലോ 
ഇഞ്ചി, പച്ചമുളക്- 100 ഗ്രാം 
കടുക്, ഉലുവ പൊടിച്ച ത് - 1 സ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് 
ശര്‍ക്കര - 100 ഗ്രാം 
ഉണക്കമുളക്- ആറെണ്ണം 
കറിവേപ്പില- കുറച്ച് 
തയ്യാറാക്കുന്ന വിധം: പുളി അല്‍പ്പനേരം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. പിന്നീട് വെള്ളം ചേര്‍ത്ത് ആവശ്യത്തിന് കലക്കുക. ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ഇതിലേക്ക് ചേര്‍ക്കുക. കുറുകുമ്പോള്‍ കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തുടര്‍ന്ന് ശര്‍ക്കര മുറിച്ച് ഇതിലേക്ക് ഇടുക. നല്ല പോലെ കുറുകണം. പാത്രം ഇറക്കിവച്ച് കടുകും ഉണക്കമുളകും കറിവേപ്പിലയും ഇതിലേക്ക് വറുത്തിടുക. ഇതിന്റെ മുകളിലേക്ക് ഉലുവ പൊടിച്ചത് വിതറി ഉപയോഗിക്കാം. 

നാരങ്ങ അച്ചാര്‍ 
വടുകപ്പുളി നാരങ്ങ - 1 ചെറുത് 
മുളകുപൊടി - അഞ്ച് സ്പൂണ്‍ 
കായം, ഉലുവപ്പൊടി-ഒരു സ്പൂണ്‍ 
എണ്ണ- ഒരു സ്പൂണ്‍ 
ഉപ്പ് - പാകത്തിന് 
കറിവേപ്പില- കുറച്ച് 
തയ്യാറാക്കുന്ന വിധം: നാരങ്ങ തൊലിയോടെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഉപ്പുപുരട്ടി പത്തു മിനിറ്റ് വെയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാക്കി മുളക്, കായം എന്നിവ ഇട്ട് മൂപ്പിക്കുക. മുറിച്ച നാരങ്ങ കഷ്ണങ്ങള്‍ അതിലേക്ക് ചേര്‍ത്തിളക്കുക. ഉലുവപ്പൊടി ഈ കൂട്ടിന്റെ മുകളില്‍ വിതറുക. കറിവേപ്പില ഇതള്‍ അടര്‍ത്തി ചേര്‍ത്ത് ഉപയോഗിക്കാം. 

ഇഞ്ചിത്തൈര് 

കട്ടിയുള്ള തൈര്- ഒരു കപ്പ്, 
ഇഞ്ചി - വലിയ ഒരു കഷ്ണം, 
പച്ചമുളക് - 10 എണ്ണം, 
കറിവേപ്പില - 2 തണ്ട്, 
ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം: പച്ചമുളകും ഇഞ്ചിയും പൊടിയായി അരിഞ്ഞ് 
കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് തൈരില്‍ കലക്കി ചേര്‍ത്ത് ഉപയോഗിക്കാം.






നന്ദി ദേശാഭിമാനി