05 സെപ്റ്റംബർ, 2011


ഒരുമയുടെ ഓണം

ഓണക്കാലമെത്തുമ്പോള്‍ ഗൃഹാതുരതയുടെ ഒരു പരിസരം കൂടി ഇതള്‍വിരിയുന്നുണ്ട്.ഓണവുമായി ബന്ധപ്പെട്ടു ഒരുപാട് വിശ്വാസങ്ങളും കഥകളും പണ്ടേ പറഞ്ഞു പരക്കുന്നുണ്ട്.നാടോടിപ്പാട്ടുകളും കഥയും പഴഞ്ചൊല്ലും എല്ലാം ചേര്‍ന്ന പ്രകൃതിയുടെ ഉല്‍സവത്തെ നമുക്കും വരവേല്‍ക്കാം. ഓണനിലാവുപരന്നൊഴുകുമ്പോള്‍ നമുക്കും പോയകാലത്തെ നന്‍മയുടെ പൂക്കാലത്തേക്ക് തിരിച്ചു നടക്കാം മലയാളനാട്ടില്‍ എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ജീവിക്കാന്‍പറ്റിയ സാഹചര്യമുണ്ടാക്കിയ ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിനെ നാം മാവേലി എന്നുവിളിച്ചു.മാവേലിയും പുരാണത്തിലെ മഹാബലിയും ഒന്നാണെന്നും അല്ലെന്നും പറഞ്ഞുള്ള വഴക്ക് ഇപ്പോഴും തുടരുകയാണ്. ഓണം കേരളത്തിന്റെ കാര്‍ഷികോത്സവമായിരുന്നു. ഇടവപ്പാതിപ്പെരുമഴയെല്ലാമൊഴിഞ്ഞ് മാനം തെളിയുന്ന കാലം.വിളവെടുപ്പുകഴിഞ്ഞ് കര്‍ഷകര്‍ വിശ്രമിക്കുന്ന കാലം. ഇന്ന് കൃഷിയെല്ലാം പോയി. എല്ലാമെന്ന് പറഞ്ഞുകൂടാ. പേരിനുമാത്രം. ഏത് കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകും. പക്ഷേ ഓണം ഒട്ടും പകിട്ടു കുറയ്ക്കാതെ നമ്മുടെ മനസ്സിലുണ്ട്.ഓണം ഇന്ന് മറ്റൊരു തരം ഉത്സവമായി മാറിയിട്ടുണ്ട്. ഓണത്തിന് ഓണക്കോടിയും സദ്യയും പ്രധാനം തന്നെ. ഉപ്പേരി, ശര്‍ക്കരപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്, അച്ചാര്‍ , കിച്ചടി, പച്ചടി, പരിപ്പ്, സാമ്പാര്‍ , രസം, അവിയല്‍ , കാളന്‍ , ഓലന്‍ , തോരന്‍ , എരിശ്ശേരി, കൂട്ടുകറി, പായസം, പഴം, പപ്പടം തുടങ്ങിയവയെല്ലാം ചേര്‍ത്തുള്ള സദ്യ ഓണക്കളികളിലും ഉത്സവങ്ങളിലും പങ്കെടുക്കണം.ഓണവിശേഷങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും നമുക്കുസഞ്ചരിക്കാം.
മുത്തശ്ശിമുല്ല
ഓരോ മുറ്റവും മെഴുകിമിനുക്കിക്കൊ- 
ണ്ടോണനിലാവുപരന്ന രാവില്‍ 
അത്താഴപ്പിന്‍പരക്കാതം നടക്കുവാന്‍
മുറ്റത്തിറങ്ങവേ, കേട്ടു ഞാന്‍ : 
"മുത്തശ്ശിയമ്മയ്ക്കു തൊണ്ണൂറാം കാലത്ത് 
മുത്തരിപ്പല്ല് മുളച്ചൂലോ! 
പുത്തരിയവില് കൊറിക്കാലോ!- ഇനി 
വെറ്റിലപ്പാക്കും ചവയ്ക്കാലോ!"
ശ്രാവണസംഗീതം

ഇവിടെ വിരിയുന്ന മുല്ലപോല്‍ മുക്കുറ്റിപോല്‍ 
ഇനിയും നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ 
കാതോര്‍ക്കും ഞാന്‍! 

ഓണപ്പാട്ടുകള്‍ 
ഓണവില്ലുകൊട്ടി നമ്മളെത്രവട്ടം പാടീ 
ഓര്‍മകളില്‍ വാഴുമൊരു മന്നവനെപ്പറ്റി! 
അസുരനെന്ന പേരുചൊല്ലിയാരു വിളിച്ചാലും 
വസുധയുടെ മക്കളെയാ നൃപനൊരുപോല്‍ കണ്ടൂ. 
ദേവകള്‍തന്നല്പതയോ വാമനത്വമാര്‍ന്നു 
ഭൂവില്‍വന്നാ മാനവനെ വന്‍ചതിയില്‍ വെന്നൂ. 

ഓണച്ചിന്തുകള്‍
ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊ-
രോണം പടികടന്നെത്തുന്നു 
പോയാണ്ടില്‍ വന്നുപോയ പൊന്നാവണി- 
പ്പൂവുകള്‍ വീണ്ടുമിങ്ങെത്തുന്നു പൊട്ടി 
കരഞ്ഞില്ലാ പോതി ചിരിച്ചില്ല 
കണ്ണീര്വറ്റിയ കര്‍ക്കടമേ! 
എന്നാലിനിപ്പോയ്വന്നാട്ടെ.... 

ഒരോണപ്പാട്ട് കൂടി

ഒരു ചിങ്ങം കൂടി!- ഒരു
തിരുവോണം കൂടി! 
ഇളവെയിലിന്‍ കുമ്പിളില്‍ നി-
ന്നരളിപ്പൂവിതറി 
ചെറുമഞ്ഞത്തുമ്പികളാം 
തിരുവാഹനമേറി ഒരു ചിങ്ങം കൂടി!- ഒരു 
തിരുവോണം കൂടി!


ഓണപ്പൂക്കള്‍ 

ശാന്തമായ പ്രകൃതം സൂചിപ്പിക്കുന്ന വെളുത്ത തുമ്പപ്പൂവിന്റെ സ്ഥാനം ഓണപ്പൂക്കളത്തില്‍ മധ്യത്തിലാണ്. പൂക്ക ളം എത്ര വട്ടത്തിലിട്ടാലും ഏതു നിറത്തിലുള്ള പൂക്കളിട്ടാലും നടുക്ക് തുമ്പപ്പൂ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ്.ദശപുഷ്പങ്ങളില്‍ ഒന്നായ മുക്കുറ്റി കേരളത്തിലെ എല്ലാസ്ഥലങ്ങളിലും കാണപ്പെട്ടിരുന്നു. മൂക്കുത്തി പോലെ തിളങ്ങുന്ന ചെറിയ മഞ്ഞപ്പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. കൊങ്ങിണിപ്പൂ, തേവിടിശ്ശിപ്പൂ എന്നൊക്കെയാണ് ഇതിന്റെ മറ്റ് പേരുകള്‍ . കാട്ടിലുള്ള അരിപ്പൂവിന് ഓറഞ്ച് നിറമാണ്. പൂന്തോട്ടങ്ങളില്‍ വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് അരിപ്പൂ കാണപ്പെടുന്നത്. ഇനിയും ഏറെ പൂക്കളുണ്ട്.ആമ്പല്‍പ്പൂവ് (വെള്ളയും ചുമപ്പും), അരിപ്പൂവ് (കൊങ്ങിണിപ്പൂവ്, ചെട്ടിപ്പൂവ്, ഒടിച്ചുകുത്തിപ്പൂവ്), അരളിപ്പൂവ് (മഞ്ഞയും റോസും), അലറിപ്പൂവ്, അശോകപ്പൂവ്, അശോകത്തെച്ചി, ആറുമാസപ്പൂവ്, ഇടിവെട്ടിപ്പൂവ്, ഇരട്ടച്ചെമ്പരത്തിപ്പൂവ്, ഇലഞ്ഞിപ്പൂവ്, എരിക്കിന്‍പൂവ്, ഏഴിലംപാലപ്പൂ, കരിമ്പിന്‍പൂവ്, കദളിപ്പൂവ്, കനകാംബരപ്പൂവ്, കരിങ്കൂവളപ്പൂവ്, കവുങ്ങിന്‍പൂവ് (പൂക്കുല), കാക്കപ്പൂവ് (നൊച്ചിപ്പൂവ്), കാട്ടുമുല്ല, കാതില, കാശിത്തുമ്പ, കുങ്കുമപ്പൂവ്, കുറിഞ്ഞിപ്പൂവ്, കുളവാഴപ്പൂവ്, കൂവപ്പൂവ്, കണ്ണിലെണ്ണപ്പൂവ്, കണ്ണില്‍ ദണ്ണപ്പൂവ്, കൃഷ്ണകിരീടപ്പൂവ്, കൈതപ്പൂവ്, കൊന്നപ്പൂവ്, കോളാമ്പിപ്പൂവ്, ചെട്ടിപ്പൂവ് (ഉണ്ടച്ചെട്ടി, കാട്ടുചെട്ടി), ചെത്തിപ്പൂവ് (തെച്ചി), ചെന്താമരപ്പൂവ്, ചെമ്പരത്തിപ്പൂവ്, ചേമന്തിപ്പൂവ് ( ജമന്തിപ്പൂവ്), ഡാലിയപ്പൂവ്, വെണ്‍താമര, താഴമ്പൂ, തീണ്ടാനാഴി, തുമ്പ, തെങ്ങിന്‍പൂക്കുല, തൊട്ടാവാടി, നിശാഗന്ധി, പതിറ്റടിപ്പൂ, പനിനീര്‍പ്പൂ (റോസാപ്പൂ), പനിനീര്‍ ചെമ്പകം, പവിഴമല്ലി, പാതിരാപ്പൂ, പാരിജാതപ്പൂ, പാലപ്പൂ, പുഷ്കരമുല്ല, മന്ദാരപ്പൂ, മലവാകപ്പൂവ്, മുക്കുറ്റിപ്പൂ, മുരിക്കിന്‍പൂ (അരിമുല്ല, ആകാശമുല്ല, ഈര്‍ക്കിലിമുല്ല, ചക്കമുല്ല, റോസ്മുല്ല.


ഓണക്കളികള്‍ 

പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഓണക്കളിയാണ് തുമ്പിതുള്ളല്‍ . ഈ ചടങ്ങില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഒരു വൃത്തത്തില്‍ കുടിയിരിക്കുന്നു. പാട്ട് ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ നടുവിലുള്ള തുമ്പിപ്പെണ്ണ് തുള്ളിത്തുടങ്ങും. കൈയിലുള്ള പൂങ്കുല കൊണ്ട് മറ്റ് പെണ്‍കുട്ടികളെ അടിച്ചുതുടങ്ങും. പണ്ട് ഓണത്തിന്റെ പ്രധാന വിനോദമായിരുന്നു ഓണത്തല്ല്. ഓണത്തല്ല് സംഘടിപ്പിക്കുന്നത് നാടുവാഴികളായിരുന്നു. രണ്ട് ചേരികളിലായി അണിനിരക്കുന്ന കളിക്കാര്‍ നാടുവാഴിയുടെ നിര്‍ദ്ദേശം കിട്ടിയാല്‍ തല്ല് തുടങ്ങും. തല്ലിന്റെ നിയമം തെറ്റിക്കുന്നവര്‍ കളിയില്‍ നിന്ന് പുറത്താകും.തൃശ്ശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും കാണുന്ന ആഘോഷമാണ് കുമ്മാട്ടി.

വീട് തോറും കയറിയിറങ്ങുന്ന കുമ്മാട്ടികലാരൂപങ്ങളായി വേഷമിടുന്നത് കുട്ടികളും ചെറുപ്പക്കാരുമാണ്. മഹാബലിചക്രവര്‍ത്തിയാണ് ഓണത്താര്‍ . ഉത്തരകേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഓണക്കാലത്ത് കോലം കെട്ടി ആടുന്ന തെയ്യമാണിത്. പ്രത്യേകതരം വേഷംകെട്ടിയ ഓണത്താര്‍ ഉത്രാടം, തിരുവോണം നാളുകളില്‍ നാട്ടിലുള്ള ഓരോ വീടുകളിലും സന്ദര്‍ശനം നടത്തും. കൂടെയുള്ളവര്‍ ചെണ്ട കൊട്ടുന്നു. മഹാബലിയെ പറ്റിയുള്ള പാട്ടുകള്‍ പാടുകയും ചെയ്യുന്നു. ഓണത്താറിന്റെ കൈയില്‍ ഓണവില്ലുണ്ടാകും. ഇതിലെ മണികളില്‍ തട്ടിക്കൊണ്ടാണ് ഓണത്താര്‍ ആടുന്നത്തൃശൂര്‍ ജില്ലയിലാണ് പുലികളി കൂടുതലായും നടക്കുന്നത്. അവിശ്വസനീയമായ വൈഭവത്തോടെ പുലിയുടെയും സിംഹത്തിന്റെയും കടുവയുടെയും രൂപം ദേഹത്തുവരച്ചു ചേര്‍ത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന പുലിവീരന്മാരെ കാണുവാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത് നന്‍മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുണര്‍ത്തി ഓണം നമ്മുടെ മനസിലുണ്ടാവും. എല്ലാ ആഘോഷങ്ങളെയും നെഞ്ചേറ്റുന്ന മലയാളിയും കാണം വിറ്റും 
ഓണമുണ്ണുന്നു


നന്ദി ദേശാഭിമാനി 


ഓണമുണ്ണാന്‍ പായസംപത്തു തരം

ഇളനീര്‍ പായസം

 ആവശ്യമുള്ള സാധനങ്ങള്‍ :

1. ഇളനീര്‍ ചുരണ്ടിയെടുത്തത് - 2 കപ്പ് 
2. പാല്‍ - ഒന്നര കപ്പ് 
3. പഞ്ചസാര - 3 കപ്പ് 
4. അണ്ടിപ്പരിപ്പ്, കിസ്മിസ് - 1 ടേബിള്‍സ്പൂണ്‍ വീതം 
5. നെയ്യ് - 1 ടേബിള്‍ സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: ചുവട് കട്ടിയുള്ള പാത്രത്തില്‍ പാല്‍ നന്നായി തിളപ്പിക്കുക. ചുരണ്ടിയ ഇളനീര്‍ ചെറിയ കഷ്ണങ്ങളാക്കി തിളച്ച പാലില്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. പാല്‍ കുറുകി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ ഓഫ്ചെയ്ത് നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും വിതറി ചൂടാറിയ ശേഷം ഉപയോഗിക്കുക. 


ക്യാരറ്റ് പായസം 


ആവശ്യമുള്ള സാധനങ്ങള്‍ : 

ക്യാരറ്റ് - 1 കിലോ 
പാല്‍ - 2 ലിറ്റര്‍ 
പഞ്ചസാര - മുക്കാല്‍ കിലോ 
അണ്ടിപ്പരിപ്പ്/മുന്തിരി - ഓരോ സ്പൂണ്‍ 
നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ പാലില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ക്യാരറ്റ് നന്നായി വേവിക്കുക. വെന്ത ക്യാരറ്റ് മിക്സിയില്‍ അടിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ അരച്ച ക്യാരറ്റും പഞ്ചസാരയും ചേര്‍ത്ത് 15 മിനിറ്റോളം തുടരെ ഇളക്കുക. കട്ടിയായി വരുമ്പോള്‍ ബാക്കി പാല്‍ കുറേശ്ശെയായി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. കുറുകിയാല്‍ വാങ്ങിവച്ച് അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ ചൂടാക്കിയതും ഏലക്കാ പൊടിച്ചതും മുകളില്‍ വിതറുക.


ഇടിച്ചുപിഴിഞ്ഞ പായസം


ആവശ്യമുള്ള സാധനങ്ങള്‍ :
ഉണക്കല്ലരി - 1
ഗ്ലാസ് കുറുകിയ തേങ്ങാപ്പാല്‍ - 2 ഗ്ലാസ് 
രണ്ടാംപാല്‍ - 4 ഗ്ലാസ് 
ശര്‍ക്കര - അര കിലോ കദളിപ്പഴം/നേന്ത്രപ്പഴം - 2 എണ്ണം 
തയ്യാറാക്കുന്ന വിധം: 
ഉണക്കല്ലരി അല്‍പ്പം വെള്ളത്തില്‍ വേവിക്കുക (മൂന്നാം പാലിലും ആകാം). ഒരുവിധം വെന്തുതുടങ്ങിയാല്‍ രണ്ടാംപാല്‍ ചേര്‍ത്ത് നന്നായി വേവിക്കുക. നന്നായി വെന്താല്‍ ശര്‍ക്കര ചേര്‍ത്ത് വീണ്ടും ഇളക്കി കുറുക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തീയണക്കുക. കദളിപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് പായസത്തില്‍ ചേര്‍ത്ത് അടച്ചുവയ്ക്കുക. 



പാല്‍പ്പായസം (എളുപ്പത്തില്‍)


ആവശ്യമുള്ള സാധനങ്ങള്‍ : 
പാല്‍ - ഒന്നരലിറ്റര്‍ പഞ്ചസാര - 3 കപ്പ് 
ഉണക്കല്ലരി - 1 കപ്പ് 
നെയ്യ് - 1 ടീസ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: വലിയ കുക്കറില്‍ എല്ലാം കൂടിചേര്‍ത്ത് അടുപ്പില്‍വയ്ക്കുക. ആദ്യത്തെ വിസില്‍ വരുന്നതിനുമുമ്പായി കുറഞ്ഞ തീയില്‍ ഇട്ട് മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. വാങ്ങിവച്ച് നന്നായി ഇളക്കി തണുപ്പിച്ച് ഉപയോഗിക്കാം. 





സാബൂലരി പായസം


ആവശ്യമുള്ള സാധനങ്ങള്‍ : 
സാബൂലരി - 1 ഗ്ലാസ് 
പാല്‍ - ഒന്നര
ലിറ്റര്‍ പഞ്ചസാര - അര കിലോ 
അണ്ടിപ്പരിപ്പ് - 2 ടേബിള് ‍സ്പൂണ്‍ 
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍ 
ഏലയ്ക്കാ പൊടിച്ചത് - 1 നുള്ള് 
തയ്യാറാക്കുന്ന വിധം: 
സാബൂലരി ചൂടുവെള്ളത്തില്‍ നന്നായി കഴുകി പച്ചവെള്ളത്തില്‍ 4-5 മണിക്കൂര്‍ കുതിര്‍ക്കുക. പാല്‍ നന്നായി തിളപ്പിച്ച് കുതിര്‍ത്ത സാബൂലരി ഇട്ട് വേവിക്കുക. വെന്ത് കുറുകിയാല്‍ അണ്ടിപ്പരിപ്പും കിസ്മിസ് മൂപ്പിച്ചതും ഏലക്കാപൊടിച്ചതും വിതറുക. 



ചെറുപയര്‍ പരിപ്പ് പ്രഥമന്‍


ആവശ്യമുള്ള സാധനങ്ങള്‍ : 

ചെറുപയര്‍ പരിപ്പ് - 1 ഗ്ലാസ് 
ശര്‍ക്കര - അര കിലോ 
തേങ്ങ - 3 ഗ്ലാസ് 
തയ്യാറാക്കുന്ന വിധം: 
ചെറുപയര്‍ പരിപ്പ് വറുക്കുക. (പകുതിയോളം നന്നായി ചുവക്കെ വറുക്കണം. ബാക്കി കുറച്ച് ചൂടാക്കിയാല്‍ മതി). കുറച്ചുവെള്ളത്തില്‍ ഇത് വേവിക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് അതിലേക്ക് വെന്ത പരിപ്പ് ചേര്‍ത്ത് ഇളക്കുക. നന്നായി വെന്തുടഞ്ഞാല്‍ ആദ്യം തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് പത്തുമിനിറ്റ് ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ വാങ്ങിവച്ച് തണുപ്പിക്കുക. 


അട പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍ : 

ഉണക്കല്ലരി നേര്‍മയായി പൊടിച്ചത് - 2 ഗ്ലാസ് 
ശര്‍ക്കര - മൂക്കാല്‍ കിലോ തേങ്ങ - 3 എണ്ണം 
നെയ്യ് - 2 ടേബിള്‍സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അരിപ്പൊടി അല്‍പം വെള്ളത്തില്‍ കുറുകെ കലക്കിവയ്ക്കുക. ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിക്കാന്‍വയ്ക്കുക. വാഴയില വാട്ടി കീറുകളാക്കി പരത്തിവെക്കുക. അരിമാവ് ഓരോ ഇലയിലും കനംകുറച്ച് പരത്തി ഇലചുരുട്ടി കെട്ടി തിളച്ച വെള്ളത്തിലേക്കിട്ട് 15-20 മിനിറ്റ് തിളപ്പിക്കുക. വെന്താല്‍ അട അല്‍പനേരം തണുത്ത വെള്ളത്തിലിട്ട് പിന്നീട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെക്കുക. ശര്‍ക്കര ഉരുക്കി നുറുക്കിയ അട അതിലേക്കിട്ട് വഴറ്റുക. തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകുമ്പോള്‍ വാങ്ങിവച്ച് ഒന്നാംപാല്‍ ചേര്‍ത്ത് മൂടിവയ്ക്കുക. (ഇന്‍സ്റ്റന്റ് അട കൊണ്ടും ഉണ്ടാക്കാവുന്നതാണ്). 

കലക്കി പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍ : 
ഉണക്കല്ലരി നേര്‍മയായി പൊടിച്ചത് - 1 ഗ്ലാസ് 
തേങ്ങാപ്പാല്‍ - 2 തേങ്ങയുടെ ഒന്നാംപാല്‍ , രണ്ടാംപാല്‍ , മൂന്നാംപാല്‍ (വേര്‍തിരിച്ചെടുത്തത്) 
ശര്‍ക്കര - അര കിലോ 
ജീരകം പൊടിച്ചത് - ഒരു നുള്ള് 
തയ്യാറാക്കുന്ന വിധം: അരിപ്പൊടി 2 ഗ്ലാസ് മൂന്നാംപാലില്‍ കട്ടയില്ലാതെ കലക്കിവയ്ക്കുക. ശര്‍ക്കര അല്‍പ്പം വെള്ളത്തില്‍ ഉരുക്കി അരിച്ച് ചുവടുകട്ടിയുള്ള പാത്രത്തില്‍ ഒഴിക്കുക. അതിലേക്ക് അരിപ്പൊടി കലക്കിയതും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. തിളക്കുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങിവെച്ച് കുറച്ചുനേരം അടച്ചുവെച്ചതിനുശേഷം ഉപയോഗിക്കാം. 

അവല്‍ പായസം
ആവശ്യമുള്ള സാധനങ്ങള്‍ : 
അവല്‍ - 1 ഗ്ലാസ് 
പാല്‍ - 4 ഗ്ലാസ് 
പഞ്ചസാര - 1 ഗ്ലാസ് 
അണ്ടിപ്പരിപ്പ്, കിസ്മിസ്- 1 ടേബിള്‍സ്പൂണ്‍
വീതം ഏലക്കായ പൊടിച്ചത് - 1 നുള്ള് 
നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അവല്‍ അരമണിക്കൂര്‍ നനച്ച് പൊത്തിവയ്ക്കുക. പാല്‍ തിളപ്പിച്ച് കുതിര്‍ന്ന അവല്‍ ചേര്‍ത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയാല്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കി പത്തുമിനിട്ടുകൂടി വേവിക്കുക. നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കാ പൊടിയും ചേര്‍ത്തിളക്കി അടച്ചുവയ്ക്കുക. 

ചക്ക പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍ : 
ചക്ക വരട്ടിയത് - 200 ഗ്രാം 
ശര്‍ക്കര - 200 ഗ്രാം 
തേങ്ങാപ്പാല്‍ - 3 തേങ്ങയുടെ 
ഒന്നാംപാല്‍ , രണ്ടാംപാല്‍ വേറെ വേറെ എടുത്തത് 
തേങ്ങാക്കൊത്ത് - 2 ടേബിള്‍സ്പൂണ്‍ 
നെയ്യ് - 1 ടീസ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ വെള്ളത്തില്‍ വരട്ടിവെച്ച ചക്കയിട്ട് അയവാക്കുക. അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് ഉരുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് ഇളക്കുക. നന്നായി തിളച്ചാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ വാങ്ങിവച്ച് നെയ്യില്‍ മൂപ്പിച്ച തേങ്ങാക്കൊത്ത് വിതറി ഉപയോഗിക്കുക. 

-ദേവകി തെക്കേടത്ത്  
....................................................................................................

തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി 


പുളിയിഞ്ചി

പുളി - കാല്‍ കിലോ 
ഇഞ്ചി, പച്ചമുളക്- 100 ഗ്രാം 
കടുക്, ഉലുവ പൊടിച്ച ത് - 1 സ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് 
ശര്‍ക്കര - 100 ഗ്രാം 
ഉണക്കമുളക്- ആറെണ്ണം 
കറിവേപ്പില- കുറച്ച് 
തയ്യാറാക്കുന്ന വിധം: പുളി അല്‍പ്പനേരം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. പിന്നീട് വെള്ളം ചേര്‍ത്ത് ആവശ്യത്തിന് കലക്കുക. ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ഇതിലേക്ക് ചേര്‍ക്കുക. കുറുകുമ്പോള്‍ കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തുടര്‍ന്ന് ശര്‍ക്കര മുറിച്ച് ഇതിലേക്ക് ഇടുക. നല്ല പോലെ കുറുകണം. പാത്രം ഇറക്കിവച്ച് കടുകും ഉണക്കമുളകും കറിവേപ്പിലയും ഇതിലേക്ക് വറുത്തിടുക. ഇതിന്റെ മുകളിലേക്ക് ഉലുവ പൊടിച്ചത് വിതറി ഉപയോഗിക്കാം. 

നാരങ്ങ അച്ചാര്‍ 
വടുകപ്പുളി നാരങ്ങ - 1 ചെറുത് 
മുളകുപൊടി - അഞ്ച് സ്പൂണ്‍ 
കായം, ഉലുവപ്പൊടി-ഒരു സ്പൂണ്‍ 
എണ്ണ- ഒരു സ്പൂണ്‍ 
ഉപ്പ് - പാകത്തിന് 
കറിവേപ്പില- കുറച്ച് 
തയ്യാറാക്കുന്ന വിധം: നാരങ്ങ തൊലിയോടെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഉപ്പുപുരട്ടി പത്തു മിനിറ്റ് വെയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാക്കി മുളക്, കായം എന്നിവ ഇട്ട് മൂപ്പിക്കുക. മുറിച്ച നാരങ്ങ കഷ്ണങ്ങള്‍ അതിലേക്ക് ചേര്‍ത്തിളക്കുക. ഉലുവപ്പൊടി ഈ കൂട്ടിന്റെ മുകളില്‍ വിതറുക. കറിവേപ്പില ഇതള്‍ അടര്‍ത്തി ചേര്‍ത്ത് ഉപയോഗിക്കാം. 

ഇഞ്ചിത്തൈര് 

കട്ടിയുള്ള തൈര്- ഒരു കപ്പ്, 
ഇഞ്ചി - വലിയ ഒരു കഷ്ണം, 
പച്ചമുളക് - 10 എണ്ണം, 
കറിവേപ്പില - 2 തണ്ട്, 
ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം: പച്ചമുളകും ഇഞ്ചിയും പൊടിയായി അരിഞ്ഞ് 
കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് തൈരില്‍ കലക്കി ചേര്‍ത്ത് ഉപയോഗിക്കാം.






നന്ദി ദേശാഭിമാനി 





26 ജൂലൈ, 2011

ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം.................



ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം, നാലാള്‍ അറിയുന്ന ബുക്കനോ ബുക്കിയോ ആവുക എന്നാണല്ലോ. ഇഷ്ടം പോലെ ഫ്രണ്ട്സും കമന്റുമായി ചിലര്‍ വിലസുന്നതു കാണുമ്പോള്‍, അതുപോലെയൊക്കെ ആകണമെന്ന് ആരാ ആശിയ്ക്കാത്തത്? എന്നാല്‍ കളത്തിലിറങ്ങുമ്പോഴാണ് കാര്യങ്ങള്...‍ ഉദ്ദേശിച്ചത്ര എളുപ്പമല്ലെന്നു മനസ്സിലാകുന്നത്. എത്രയൊ...ക്കെ ചിന്തിച്ചുമിനുക്കി നല്ല നല്ല സ്റ്റാറ്റസ് ഇട്ടാലും ആരും തിരിഞ്ഞു നോക്കില്ല. ആരുടെയെങ്കിലുമൊക്കെ സ്റ്റാറ്റസുകളില്‍ കമന്റിട്ടാലോ ഒരു ലൈക്കു പോലും കിട്ടുകയുമില്ല. ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന പുതു ബുക്കന്‍/ബുക്കിമാര്‍ക്കായി ഇതാ ഒരു സൌജന്യ ഗൈഡ്.

1. “ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ബെസ്റ്റ് ഇമ്പ്രഷന്‍“ എന്നാണല്ലോ. നിങ്ങള്‍ ഒരു “ഫീമെയില്‍“ ആണെങ്കില്‍ ഭാഗ്യവതി, പകുതി അധ്വാ‍നം കുറഞ്ഞു. കാണാന്‍ മോശമല്ലാത്ത ഒരു ഫോട്ടോ, “ഫോട്ടോഷോപ്പി“ലെ “Hue/Saturation“ സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഇടുക. ഇനി സ്വന്തം ചിത്രം ഇടാന്‍ മടി ആണെങ്കില്‍ ഏതെങ്കിലും നടിയുടെ പടം‍, പുഷ്പങ്ങള്‍, മെഴുകുതിരി, മത്തങ്ങ ഇതൊക്കെ ഇട്ടാലും മതി. അതുപോലെ സ്വന്തം പേരിനൊപ്പം നായര്‍, മേനോന്‍, നമ്പ്യാര്‍, നമ്പൂതിരി, പിഷാരടി, വാര്യര്‍ അങ്ങനെയുള്ള ഏതെങ്കിലും ഒരു വാല്‍ കൂടി ചേര്‍ക്കുന്നത് മൈലേജ് കൂട്ടും. എന്തായാലും പേരിന് ഒരു ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.

2. നിങ്ങള്‍ പുരുഷനാണെങ്കില്‍ കുറെ കഷ്ടപ്പെടേണ്ടി വരും. സ്വന്തം ഫോട്ടോ വെച്ചുള്ള കളിയ്ക്ക് വലിയ ഗ്യാരണ്ടിയൊന്നുമില്ല. അത്ര തന്റേടം ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രം. പിന്നെ മേല്പറഞ്ഞ ഒരു വാല്‍ കൂടി ഫിറ്റു ചെയ്താല്‍ നന്ന്. ഒരു വെറൈറ്റിയ്ക്ക് വേണമെങ്കില്‍ ജാതിവാല്‍ ആദ്യം ചേര്‍ക്കാവുന്നതാണ്. ഉദാഹരണം നായര്‍ ബിജു, നമ്പൂതിരി ബിജു, നമ്പ്യാര്‍ ബിജു എന്ന പോലെ. ഫീമെയിലുകള്‍ക്കും ഈ വിദ്യ പയറ്റാം. പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്‍ അല്പം “കൂടിയ“ ഇനമാണെന്ന് മറ്റുള്ളവരെ അറിയിയ്ക്കാനുള്ള എളുപ്പവിദ്യയാണിത്. )

3. ഇനി വേണ്ടത് കൂലങ്കഷമായ പരിസരനിരീക്ഷണമാണ്. നിലവില്‍ ആരൊക്കെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് കണ്ടുപിടിയ്ക്കുക. അടുത്തപടി അവരുടെ സ്റ്റാറ്റസുകളില്‍ കമന്റെഴുതല്‍. ഇവിടെയും ഫിമെയിലുകള്‍ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടുമെന്ന് മനസ്സിലാക്കുക. അല്പം പഞ്ചാരയും പൈങ്കിളിയും കലര്‍ത്തി വേണം കമന്റെഴുത്ത്. എന്നാല്‍ പുരുഷഗണത്തിന് അത്ര ഈസിയല്ല കാര്യങ്ങള്‍. സ്റ്റാറ്റസ് ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്‍ മറക്കാതിരിയ്ക്കുക. ആള്‍ എന്തു പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്‍ കമന്റെഴുതണം. അങ്ങനെ പലതവണ ആകുമ്പോള്‍ അയാള്‍ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും. ഒപ്പം അവിടെ കമന്റുന്ന മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.

4. ഫീമെയിലുകള്‍ ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ (മുഖശ്രീ ഉണ്ടെങ്കില്‍ മാത്രം) -- പാറപ്പുറത്ത് നില്‍ക്കുന്നത്, മരക്കൊമ്പില്‍ ഇരിയ്ക്കുന്നത്, സോഫയില്‍ കിടക്കുന്നത്, പല്ലുകാട്ടിച്ചിരിയ്ക്കുന്നത് ക്ലോസപ്പില്‍, അങ്ങനെ പല പോസിലുള്ളത് പോസ്റ്റണം. ആണുങ്ങള്‍ക്കും ആകാം, പക്ഷെ റിസള്‍ട്ടിനു ഗ്യാരണ്ടിയൊന്നുമില്ല.

5. ഇങ്ങനെ ഒരു മാസമെങ്കിലും മുന്നോട്ടുപോയാല്‍ നിങ്ങള്‍ അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകും. ഇനി സ്വന്തം സ്റ്റാറ്റസെഴുത്തിലേയ്ക്ക് കടക്കാം. ഇംഗ്ലീഷിലാണെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ നല്ല വാചകങ്ങള്‍ കിട്ടും. ശ്രദ്ധിയ്ക്കേണ്ടകാര്യം, നമുക്കോ വായിയ്ക്കുന്നവര്‍ക്കോ തീരെ മനസ്സിലാകാത്തത് വേണം തിരഞ്ഞെടുക്കാന്‍ എന്നതാണ്. ധൈര്യമായി പോസ്റ്റുക. അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു മതിപ്പുണ്ടാകും. മലയാളമാണെങ്കില്‍ വാരികകളില്‍ നോക്കി നല്ല വാചകങ്ങള്‍ എടുക്കുക. ഇവിടെയും പുരുഷന്മാര്‍ അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു നോക്കൂ.

6. അല്പം “ലോ ഫ്ലോറാ“കാന്‍ തയ്യാറുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടാം. ഫീമെയിത്സ് അവരുടെ കുടുംബ-സ്വകാര്യ വിഷയങ്ങള്‍ ഒന്നു സ്റ്റാറ്റസിട്ടു നോക്കൂ.. ബന്ദിനു കല്ലേറു വരുന്നപോലെ കമന്റുകള്‍ പറന്നു വരുന്നതു കാണാം. ഓരോ കമന്റിനും റിപ്ലൈ ഇടണം. ഒന്നും കിട്ടിയില്ലെങ്കില്‍ “ഹി ഹി ഹി.., :-)))“ എന്നിവ ആവശ്യം പോലെ ഉപയോഗിയ്ക്കുക. കമന്റെഴുതുന്നവന് അല്പം ഇക്കിളിയുണ്ടാക്കുന്ന റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല്‍ അവന്‍ ഒറ്റയ്ക്ക് സെഞ്ച്വറി കടത്തിത്തരും. എന്തായാലും ശരാശരി നൂറു കമന്റ് കിട്ടിയാല്‍ നിങ്ങള്‍ സ്റ്റാറായി എന്നര്‍ത്ഥം. പുരുഷന്മാര്‍ ഈ വിദ്യ പ്രയോഗിച്ചാല്‍ അത്ര ഫലിയ്ക്കില്ല. അവര്‍ ചെയ്യേണ്ടത്, രാഷ്ട്രീയം, മതം, സഹ ബുക്കന്‍/ബുക്കികളെ പറ്റി എന്തെങ്കിലും ഗോസിപ്പ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക എന്നതാണ്. എതിര്‍ കക്ഷിക്കാര്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തിയാല്‍ പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക. ഒപ്പം ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറായ “Mentioning" ഉപയോഗിച്ച് കുറേപ്പേരെ ഇതിലേയ്ക്ക് വലിച്ചിടുകയും വേണം. സംഗതി എല്ലാം ഒത്തുവന്നാല്‍ നൂറു കമന്റ് ഉറപ്പ്.

7. അല്പം സാഹിത്യ “വാസന” ഉള്ള കൂട്ടത്തിലാണെങ്കില്‍ നോട്ടെഴുത്ത് ആരംഭിയ്ക്കാനുള്ള സമയമാണിത്. ഫീമെയില്‍ ആണെങ്കില്‍ വായില്‍ തോന്നുന്നത് എന്തെങ്കിലുമൊക്കെ എഴുതിവിടുക. “നീ, ഞാന്‍, പ്രണയം, മഴ ‍” എന്നീ വാക്കുകള്‍ ആവശ്യം പോലെ വാരിയിട്ടേക്കണം. നോട്ടില്‍ ആരെയും ടാഗ് ചെയ്യേണ്ട കാര്യമൊന്നുമില്ല. കൂഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്നതു പോലെ ആളുകൂടും. പുരുഷന്മാര്‍ക്ക് ഇവിടെയും കാര്യങ്ങള്‍ അല്പം വിഷമമാണ്. എങ്കിലും പറ്റുന്നതു പോലെ ശ്രമിയ്ക്കുക. പ്രണയം, അല്പം സെക്സ്, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്. ഒരു അന്‍പത് പേരെയെങ്കിലും ടാഗ് ചെയ്യുക. കുറച്ച് പേര്‍ക്ക് മെസേജയയ്ക്കുക, വേണ്ടി വന്നാല്‍ അല്പം ഭീഷണിയുമാകാം “ഞാന്‍ തന്റെ എല്ലാ പോസ്റ്റിലും കമന്റുന്നതല്ലേ, പിന്നെന്താ എന്റെ പോസ്റ്റില്‍ കമന്റാത്തത്” എന്ന മോഡലില്‍. ഒരു വിധപ്പെട്ടവനൊക്കെ വന്നിട്ട് “ഉഗ്രന്‍, സൂപ്പര്‍, കിടിലന്‍” എന്നൊക്കെ പറഞ്ഞിട്ടു പോകും.

8. ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ നേട്ടമില്ലാത്ത പുരുഷപ്രജകള്‍ക്ക് (സ്ത്രീകള്‍ ആള്‍റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും) അവസാനത്തെ ഒരടവുണ്ട്. ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്‍ ഐഡികള്‍ ഉണ്ടാക്കുക. മാറി മാറി ലോഗിന്‍ ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ “അവരെ“ക്കൊണ്ട് സ്വന്തം സ്റ്റാറ്റസില്‍ കമന്റിപ്പിയ്ക്കുക. ഫീമെയില്‍ ഐഡിയും നമ്മളുമായി ഒരു പഞ്ചാര-സല്ലാപ രീതിയില്‍ വേണം സംഗതി പുരോഗമിയ്ക്കേണ്ടത്. അപ്പോള്‍ പെണ്ണിന്റെ കമന്റ് കണ്ട് കുറേപ്പേര്‍ എത്തും. അവര്‍ക്കും അല്പം പഞ്ചാര വിതറുക. അന്‍പത് കമന്റെങ്കിലും ഷുവര്‍.

ഇനിയും രക്ഷയില്ലെങ്കില്‍ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത് തൂമ്പയെടുത്ത് പറമ്പില്‍ കിളയ്ക്കുക. ഫേസ്ബുക്ക് കുടുംബംകലക്കിയാണെന്ന് നാലുപേരോട് പറയുക. നിങ്ങള്‍ സ്റ്റാറായി എന്നു തോന്നിയാല്‍ പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്‍ കൂടി പറയട്ടെ: സ്വന്തം പോസ്റ്റില്‍ പോലും കാര്യമായി കമന്റെഴുതരുത്. പെണ്‍‌മണികള്‍ക്കുമാത്രം റിപ്ലൈ കമന്റാം. മറ്റുള്ളവരുടെ പോസ്റ്റില്‍ പോകുകയേ ചെയ്യരുത്, ഫീമെയിത്സിന്റേതൊഴിച്ച്. ആരോടെങ്കിലും “ഹായ്” പറഞ്ഞിട്ട് തിരിച്ചു പറഞ്ഞില്ലെങ്കില്‍ ഭൂകമ്പം ഉണ്ടാക്കുക. അവരറിയട്ടെ നമ്മുടെ വെയിറ്റ്. പെണ്ണാണെന്ന് ഉറപ്പുണ്ടെങ്കിലേ ചാറ്റാന്‍ നില്‍ക്കാവൂ. പലരോടു ചാറ്റുമ്പോള്‍ വിന്‍ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം

26 ജൂൺ, 2011

സൂക്ഷിക്കണം ഫേസ്ബുക്കിലെ ചതിക്കുഴികളും ......

സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന് പുതിയൊരു മുഖകാന്തി നല്‍കിയ ഫേസ്ബുക്കില്‍ ഇപ്പോള്‍ 600 ദശലക്ഷം അംഗങ്ങള്‍ . സ്കൂള്‍കുട്ടികള്‍മുതല്‍ വ്യവസായഭീമന്മാര്‍വരെ ഫേസ്ബുക്കില്‍ സജീവമാണ്. പല പ്രൊഫൈലുകളും പൂര്‍ണമായും സുതാര്യം. പുറത്തുനിന്നാല്‍ മതി, അകം മുഴുവന്‍ പകല്‍വെളിച്ചത്തിലെന്നപോലെ കണ്ടുരസിക്കാം. വൈറസ് മേക്കര്‍മാര്‍ക്ക് ആന്ദലബ്ധിക്കിനിയെന്തുവേണം? മാല്‍വെയറുകള്‍ പടച്ചുവിടുന്ന കുറെയേറെ വില്ലന്മാര്‍ തുടക്കംമുതല്‍ ഫേസ്ബുക്കിനു പിന്നാലെയുണ്ട്. ഫേസ്ബുക്കില്‍ പേരെഴുതുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്ത അപകടവും ഇതുതന്നെ. മണിക്കൂറില്‍ 88,000ത്തോളം പേരെക്കൊണ്ട് ക്ലിക് ചെയ്യിച്ച് 6,00,000നുമേല്‍ ഫേസ്ബുക് അക്കൗണ്ടുകളെ കളങ്കപ്പെടുത്തിയ ഒരു മാല്‍വെയറിന്റെ നഖപ്പാട് ഫേസ്ബുക്കില്‍ വീണത് കടന്നുപോയ ഏപ്രിലിലാണ്! ഫേസ്ബുക്കിലൂടെ നിങ്ങള്‍ക്കൊരു "ഫ്രണ്ട് റിക്വസ്റ്റ്" കിട്ടുമ്പോള്‍ അധികമൊന്നു ആലോചിക്കാതെ അത് സ്വീകരിക്കുന്നതാണല്ലോ പതിവ്? പിന്നീട് ഈ പുതിയ കൂട്ടുകാരന്‍ നിങ്ങളുടെ "ഫേസ്ബുക്ക് ചുവരില്‍" കൗതുകമുണര്‍ത്തുന്ന ഒരു വിവരവും അതിലേക്ക് കടക്കാനുള്ള ലിങ്കും കുറിച്ചിടുമ്പോള്‍ അതിനെ പിന്തുടര്‍ന്ന് നിങ്ങള്‍ ചെന്നെത്തുന്നത് ചിലപ്പോഴൊരു ഫേക് വെബ്സൈറ്റിലേക്കാകും. അതോടെ, ഫേസ്ബുക്ക് ഹൈജാക്ക് ചെയ്യാനായി ആ സൈറ്റില്‍ കാത്തിരിക്കുന്ന ഒരു മാല്‍വെയര്‍ പ്രോഗ്രാമിന് നിങ്ങളുടെ കംപ്യൂട്ടറിലെത്താന്‍ വഴി കിട്ടിക്കഴിഞ്ഞു. കംപ്യൂട്ടറില്‍ കസേരയിട്ടു കയറിയിരുന്നു കഴിഞ്ഞാല്‍ ഇതേ അടവിലൂടെ ഫേസ്ബുക് ഇ-മെയില്‍ , ചാറ്റ്, ന്യൂസ് ഫീഡ്സ് എന്നിവയെല്ലാം കരുവാക്കി നിങ്ങളുടെ മറ്റു സുഹൃത്തുക്കളെയും ഇതുപോലെ ചതിച്ചുകൊണ്ടാകും മാല്‍വെയര്‍ വീരന്റെ കളിയുടെ തുടക്കം. ചുരുക്കത്തില്‍ ആയിരക്കണക്കിന് ഫേസ്ബുക് അക്കൗണ്ടുകള്‍ "ക്ലിക്ജാക്ക്" ചെയ്യാന്‍ അരനാഴികനേരം മതി. പിന്നീടാണ് ഈ മാല്‍വെയര്‍ , ഫേസ്ബുക്കിലുടെ മാറാവ്യാധി പിടിച്ച കംപ്യൂട്ടറുകളില്‍ നിന്ന് പാസ്വേഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സ്വകാര്യസംഗതികളും ചോര്‍ത്തിയെടുത്ത് തന്റെ ഗോഡ്ഫാദറായ ഹാക്കര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ഫേസ്ബുക്ക് ഭദ്രമാക്കാന്‍ ചില നിസ്സാരകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നതാണ് അറിയേണ്ടത്. ആലോചനക്കുറവുകൊണ്ടുണ്ടാകുന്ന അപകടങ്ങളാണ് പലപ്പോഴും ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ സംഭവിക്കുന്നത്. ഇതൊഴിവാക്കണമെങ്കില്‍ : സുഹൃത്തുക്കളെ വിവേകത്തോടെ തെരഞ്ഞെടുക്കുക. തീര്‍ത്തും അപരിചിതരെങ്കില്‍ അവരുടെ ഇഷ്ടംകൂടാനുള്ള അഭ്യര്‍ഥന തല്‍ക്കാലം കണ്ടില്ലെന്നുനടിക്കാം. സുഹൃത്തുക്കളുടെ സന്ദേശങ്ങളുമായി യുക്തിപൂര്‍വം ഇടപഴകുക. അയലത്തെ അദ്ദേഹം അത്തരത്തിലൊരു കുറിപ്പ് അയക്കുമോ എന്ന് രണ്ടുവട്ടം ചിന്തിച്ചശേഷം ക്ലിക് ചെയ്യുന്നതു നന്ന്. സ്വന്തം "ഫേസ്ബുക് പ്രൊഫൈല്‍" അക്സസ് ചെയ്യാന്‍ തേഡ്പാര്‍ടി അപ്ലിക്കേഷനുകളെ അനുവദിക്കുന്നതിനു മുമ്പ് ആ അപ്ലിക്കേഷനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരതുന്നതാണ് നല്ലശീലം. ഫേസ്ബുക്ക് അംഗീകരിക്കാത്ത തേഡ് പാര്‍ടി അപ്ലിക്കേഷനുകളുടെ പ്രയോഗം ഒഴിവാക്കുകതന്നെ വേണം. സോഷ്യല്‍ നെറ്റ്വര്‍ക് അപകടങ്ങളെക്കുറിച്ച് ചില കുറിപ്പുകള്‍ :- http://www.utexas.edu/its/secure.articles/social_networking.php 
ഫേസ്ബുക്, ഇ-മെയിലുകള്‍ , ന്യൂസ് ഫീഡുകള്‍ , ചാറ്റ് എന്നിവയുമായി ബന്ധംവരുന്ന ലിങ്കുകളെ പ്രി-സ്ക്രീന്‍ ചെയ്യാനുള്ള ഒരു അപ്ലിക്കേഷന്‍ കൂടെയുണ്ടെങ്കില്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട ആശങ്ക കുറയ്ക്കാം. വിശ്വസനീയമായ ഒരു ഫേസ്ബുക് അപ്രൂവ്ഡ് അപ്ലിക്കേഷനാണ് ബിറ്റ്ഡിഫന്‍ഡര്‍ സംഭാവനയായ "സേഫ് ഗോ!" http://www.bitdefender.com/media/html/facebook/safego/ ഫേസ്ബുക്കിന്റെതന്നെ സഹായഹസ്തമാണിത് http://www.facebook.com/safety/ ബാക് സ്പേസ്: കൈവിട്ടുപോയ കല്ലുപോലെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തതെല്ലാമെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചെന്നുവീണ ആ കല്ല് മറ്റാരുടെയെങ്കിലും ഉന്നത്തില്‍ വീണ്ടും പറപറക്കും. അതിനാല്‍ കരുതലോടെ മാത്രം എറിഞ്ഞുകളിച്ചാല്‍ കളി കാര്യമാകാതെ നോക്കാം

19 മേയ്, 2011

പാതിരാസൂര്യനായി ഗൂഗിള്‍ വന്നാല്‍


ചാരക്കണ്ണുകള്‍ ഇമചിമ്മാതെ കാത്തുനില്‍ക്കുന്ന ഇന്റര്‍നെറ്റ് ലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കാനുള്ളതെല്ലാം നല്ലതിന് എന്ന സാന്ത്വനസന്ദേശത്തെ അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒരൊറ്റ ബ്രൗസിങ് കഴിയുന്നതോടെ സ്വന്തം ഇ-മെയില്‍ ഐഡികളും പാസ്വേഡുകളും ക്രെഡിറ്റ് കാര്‍ഡ് നമ്പരുകളും എല്ലാം കാണാമറയത്തിരിക്കുന്ന വില്ലന്റെ കൈയില്‍ക്കിടന്നു പിടയില്ലെന്ന് എങ്ങനെ തറപ്പിച്ചുപറയാനാവും? അത്രയ്ക്കുണ്ട് ഓണ്‍ലൈനില്‍ നടമാടുന്ന സ്പൈവെയറുകളുടെ സാമര്‍ഥ്യം!
സ്പൈവെയറുകളല്ലെങ്കിലും ചില പ്രോഗ്രാമുകള്‍ ചാരപ്പണിക്ക് കൂട്ടുനില്‍ക്കുന്നില്ലേ എന്ന സംശയത്തിന്റെ മുന നീണ്ടത് ഗൂഗിളിന്റെ "ഡെസ്ക്ടോപ്പ് സെര്‍ച്ച്" എന്ന അപ്ലിക്കേഷനിലേക്കായത് ആകസ്മികം മാത്രം. ഗൂഗിളിന്റെ, പ്രത്യേകിച്ചും ആ വണ്ടര്‍ഫുള്‍ സെര്‍ച്ച് എന്‍ജിന്‍ ടെക്നോളജിയുടെ, ആരാധകനായതിനാല്‍ അരികത്തണഞ്ഞപ്പോള്‍ത്തന്നെ ഗൂഗിള്‍ ഡെസ്ക്ടോപ്പ് സെര്‍ച്ച് അപ്ലിക്കേഷന്‍ കംപ്യൂട്ടറിലാക്കാനായിരുന്നു തിടുക്കം. കംപ്യൂട്ടറിനെ അടിമുടി സ്കാന്‍ചെയ്തെടുത്ത് ഒന്നാന്തരമൊരു സെര്‍ച്ച് ഇന്‍ഡക്സ് തയ്യാറാക്കാനും, വെബ്സെര്‍ച്ചിലെന്നപോലെ ഡെസ്ക്ടോപ് സെര്‍ച്ചും നല്ലൊരു അനുഭവമാക്കാനും പറ്റിയ ഒന്നാന്തരമൊരു അപ്ലിക്കേഷന്‍തന്നെയെന്ന് കാലതാമസമില്ലാതെ ബോധ്യമായപ്പോള്‍ "ഫോട്ടോഗ്രാഫിക് മെമ്മറി ഓഫ് യുവര്‍ പിസി" എന്ന ഗൂഗിളിന്റെ ആ വിശേഷണത്തോട് പൂര്‍ണമായും യോജിക്കുകയായിരുന്നു. സംഗതി സൂപ്പര്‍! http://desktop.google.com/
പിന്നീട് ഇന്റര്‍നെറ്റില്‍ത്തന്നെ മുക്കിലും മൂലയിലും ചില വിയോജനക്കുറിപ്പുകള്‍ കണ്ടപ്പോഴാണ് വീണ്ടുവിചാരം ഉണ്ടായത്. സ്വന്തമായി മാത്രം കൈാര്യംചെയ്യുന്ന കംപ്യൂട്ടര്‍ അവിടെയിരിക്കട്ടെ. അത്യാവശ്യത്തിന് വഴിയോരത്തുള്ള ഒരു നെറ്റ്കഫേയിലെയോ മറ്റോ പൊതു കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ അതില്‍ "ഗൂഗിള്‍ ഡെസ്ക്ടോപ് സെര്‍ച്ച്" ഒളിച്ചിരിപ്പുണ്ടെങ്കില്‍ പ്രശ്നം ഗുരുതരമായേക്കാം.
സിസ്റ്റത്തില്‍ ഐക്കണ്‍ തന്ത്രപൂര്‍വം ഹൈഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണെങ്കില്‍ പുറത്താരും അത് അറിയുകയില്ല. ഇ-മെയിലുകള്‍ , വേഡ് ഡോക്യുമെന്റുകള്‍ , പ്രസന്റേഷനുകള്‍ , എക്സല്‍ സ്പ്രെഡ്ഷീറ്റുകള്‍ , സെക്യുര്‍ (https://)   ആയതുള്‍പ്പെടെയുള്ള വെബ്പേജുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും എന്നിങ്ങനെ കൈകാര്യംചെയ്യുന്നതെല്ലാം അണിയറയില്‍ ഇന്‍ഡക്സ് ചെയ്യപ്പെടും. ചുരുക്കത്തില്‍ ആ സിസ്റ്റത്തിലെ നമ്മുടെ സകല ഡിജിറ്റല്‍ ആക്ടിവിറ്റികളും ചുവരെഴുത്തുപോലെ ആര്‍ക്കും കാണാനും വളച്ചൊടിക്കാനും എന്തെളുപ്പം. പാസ്വേഡുകളും കോഡുകളുംപോലും പല പല കൈകളിലൂടെ പാസ് ചെയ്തെന്നിരിക്കും!
കുരുട്ടുബുദ്ധിയുടെ വിളയാട്ടമുള്ളിടത്തേ ഇത്തരത്തിലൊരു ഗൂഗിള്‍ അപകടമുണ്ടാകൂ എന്ന് ആശ്വസിക്കാം. എന്തായാലും ഒന്നല്ലെങ്കില്‍ മറ്റൊരു "സ്പൈവെയര്‍" സര്‍വവ്യാപിയായി കണ്ടേക്കുമെന്ന സംശയം നല്ലതുതന്നെ. അപ്പോള്‍ പൊതു കംപ്യൂട്ടറുകളെ ആശ്രയിക്കേണ്ടിവന്നാല്‍ ഇത്രയെങ്കിലും കരുതല്‍ വേണം.
$ ബ്രൗസിങ്ങില്‍ മാത്രമായി പൊതു കംപ്യൂട്ടറിന്റെ ഉപയോഗം ചുരുക്കുക.
$ ഇ-മെയില്‍ നോക്കാതെവയ്യെങ്കില്‍ ഒരു റിമോട്ട് ആന്റി-സ്പൈവെയര്‍ സ്കാനിങ് നടത്തണം.
$ ബാങ്കിങ്/പര്‍ച്ചേസ് ആക്ടിവിറ്റികള്‍ക്ക് പബ്ലിക് ടെര്‍മിനലുകള്‍ വേണ്ടെന്നുറപ്പിക്കുക.
$ സര്‍ഫിങ് തീരുമ്പോള്‍ വെബ് ബ്രൗസര്‍ സെറ്റിങ് എടുത്ത് കുക്കികള്‍ , കാഷ്, ടെമ്പററി ഫയലുകള്‍ , വെബ് ഹിസ്റ്ററി എന്നിവ ഡിലീറ്റ് ചെയ്തശേഷം മാത്രം ഇരിപ്പിടം ഒഴിയുക.
$ ഗൂഗിള്‍ ഡെസ്ക്ടോപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ "ത്രീ ഫിംഗര്‍ സല്യൂട്ട്" (കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ്) അടിച്ച് വിന്‍ഡോസ് കംപ്യൂട്ടറെങ്കില്‍ അതിന്റെ "ടാസ്ക് മാനേജര്‍" വിന്‍ഡോ തുറന്ന് "പ്രോസസ്" ടാബിലേക്കു കടക്കുക. അവിടെ ഈ പ്രോസസുകളുണ്ടെങ്കില്‍ (GoogleDesktop.exe, GoogleDesktopindex.exe) അവ എന്‍ഡ് ചെയ്തശേഷം മാത്രം സെന്‍സിറ്റീവ് ഇന്റര്‍നെറ്റ് ആക്ടിവിറ്റികള്‍ തുടങ്ങുക. സ്വന്തം സിസ്റ്റത്തില്‍ സ്പൈവെയര്‍ ഉണ്ടെന്നു പേടിക്കുന്നതും ഇല്ലെന്ന് ആശ്വസിക്കുന്നതും അവരവരുടെ കാര്യം. സ്പൈവെയറുകളെ എങ്ങനെ തുരത്താമെന്ന് അറിയണമെങ്കില്‍ ഇത്രയെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തണം. http://www.voidrealms.com/article8.aspx.